ദിവ്യസന്ദേശത്തിന്‍റെ ആരംഭം



  1. അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1. 1. 1)

  2. ആയിശ:(റ) നിവേദനം: ഹിശാമിന്‍റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ) യോട്‌ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്‌ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കും. മലക്ക്‌ പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക്‌ ദിവ്യസന്ദേശം കിട്ടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അതില്‍ നിന്ന്‌ വിരമിച്ച്‌ കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും. (ബുഖാരി. 1. 1. 2)

  3. നബി(സ)ക്ക്‌ ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച്‌ ജാബിര്‍ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന്‌ ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട്‌ നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച്‌ എന്‍റെ അടുക്കല്‍ വന്ന മലക്ക്‌ ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക്‌ ഭയം തോന്നി. വീട്ടിലേക്ക്‌ മടങ്ങി. 'എനിക്ക്‌ പുതച്ചുതരിക' എന്ന്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത്‌ നല്‍കുക' എന്നതു മുതല്‍ മ്ളേച്ഛങ്ങളെ വര്‍ജ്ജിക്കുക' എന്ന്‌ വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട്‌ ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. (ബുഖാരി. 1. 1. 3)

  4. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) മനുഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്‌രീല്‍ തിരുമേനി(സ)യെ സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ്‌ അവിടുന്ന്‌ ഏറ്റവുമധികം ഉദാരനാവുക. ജിബ്‌രീല്‍ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്ട്‌ ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ട്‌. അന്നാളുകളില്‍ അല്ലാഹുവിന്‍റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും. (ബുഖാരി. 1. 1. 5)

Post a Comment

0 Comments